ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണീ ലോകം പോകുന്നത്?



The State of the World's Children 2011 © UNICEF UK/2011     ആരാലും ശ്രദ്ധിക്കപ്പെടാതെ ചെറുപ്പത്തിലേ ദുരിതവും പേറി മരണത്തിലേക്കു നടക്കുന്ന ഈ കുട്ടികളെയും കൊണ്ട് എങ്ങോട്ടാണ് ഈ ലോകം പോകുന്നത്? ശാസ്ത്രവും സാങ്കേതിക വിദ്യയും വളരുകയും സുഖസൌകര്യങ്ങളും ആർഭാടങ്ങളും കുന്നുകൂടുകയും കോർപ്പറേറ്റുകളുടെ ആസ്തി ശതകോടികൾ മറികടക്കുകയും ചെയ്യുമ്പോൾ അതിനു വിപരീതമായ അനുപാതത്തിൽ വളരുന്ന ദാരിദ്ര്യത്തെ കുറിച്ചാണ് ഫെബ്രുവരി 25നു പ്രസിദ്ധീകരിച്ച യൂണിസെഫിന്റെ ഈ വർഷത്തെ ‘കുട്ടികളുടെ അവസ്ഥയെ കുറിച്ചുള്ള റിപ്പോർട്ട്‘ വ്യാകുലപ്പെടുന്നത്. കൌമാരക്കാരെ കുറിച്ചാണ് ഈ വർഷത്തെ റിപ്പോർട്ട്. വലിയൊരു വിഭാഗം കുട്ടികൾക്കും നല്ല വിദ്യാഭ്യാസമോ മരുന്നോ ജീവിതസൌകര്യങ്ങളോ ലഭ്യമല്ലത്രെ. 70 മില്യൻ കുട്ടികൾക്ക് സെക്കന്ററി വിദ്യാഭ്യാസം ലഭ്യമല്ല. പെൺകുട്ടികൾക്കാകട്ടെ ആൺകുട്ടികൾക്കു കിട്ടുന്ന വിദ്യാഭ്യാസസൌകര്യം പോലും കിട്ടുന്നില്ല. ലോകത്തുള്ള ആകെ കൌമാരക്കരിൽ പകുതിയോളം വരും ഇവർ. ഇതിൽ 88% കുട്ടിളും ജീവിക്കുന്നത് വികസ്വരരാജ്യങ്ങളിലാ‍ണ്. ഇവരെയും വെച്ചുകൊണ്ടാണ് ഈ രാജ്യങ്ങൾ വികസനത്തിന്റെ പടവുകൾ കയറേണ്ടത്. ശരിയായ വിദ്യാഭ്യാസം ലഭിക്കത്തതുകൊണ്ട് ഈ കുട്ടികൾ ജീവിതത്തിൽ പല വിധത്തിലുള്ള ചൂഷണങ്ങൾക്കും വിധേയമാകേണ്ടി വരികയും ചെയ്യുന്നു. മാത്രമല്ല വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട സാങ്കേതിക പരിജ്നാനവും സ്കില്ലും ഇവർക്കു ലഭിക്കാതെ വരുന്നു. ഇത് ആ രാഷ്ട്രങ്ങളുടെ സാമ്പത്തിക വളർച്ചയെ ദോഷകരമായി ബധിക്കുകയും ചെയ്യും.

     ആവശ്യമായ ആരോഗ്യപരിരക്ഷയും ഇവർക്കു ലഭിക്കുന്നില്ല. അതു കൊണ്ടുതന്നെ ജീവിതത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ ദശകങ്ങളിൽ ഇവർ മരണത്തിനു കീഴടങ്ങുന്നു. 1998നും 2008നും ഇടയിൽ 15വയസ്സിനും 19വയസ്സിനും ഇടയിലുള്ള 81,000 കുട്ടികളാണ് ബ്രസീലിൽ മാത്രം മരണമടഞ്ഞത്. പുതിയതായി റിപ്പോർട്ടു ചെയ്യുന്ന HIV കേസുകളിൽ മൂന്നിലൊന്നും 15-24 പ്രായപരിധിയിൽ പെടുന്ന കുട്ടികളാണ്. വിദ്യാഭ്യാസം, വാക്സിനേഷൻ, ആരോഗ്യസംരക്ഷണ സൌകര്യങ്ങൾ എന്നിവയുടെ അപര്യാപ്തതയാണ് ഈ അവസ്ഥക്കു കാരണം. 18 വയസ്സിനു മുമ്പേ വിവാഹിതയാവുകയും അമ്മയാവുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം മൂന്നാം ലോകരാജ്യങ്ങളിൽ താരതമ്യേന കൂടുതലാണ്. ഗർഭാവസ്ഥയിലുള്ള മരണവും പ്രസവത്തിലുള്ള മരണവും ഈ രാജ്യങ്ങളിൽ തന്നെയാണ് കൂടുതലുള്ളത്. ശൈശവ വിവാഹം, നിർബ്ബന്ധിത തൊഴിലെടുപ്പിക്കൽ, ലൈംഗിക വ്യാപാരം എന്നിവക്കും ഈ കുട്ടികൾ കീഴടങ്ങേണ്ടി വരുന്നു.

    അസർബൈജാനെ പോലെ ചുരുക്കം ചില രാജ്യങ്ങളിലൊഴികെ പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച കൂടുതൽ പീഡനങ്ങൾക്ക് ഇരയാവുന്നുണ്ട്. ലോകസാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി 24 വയസ്സിൽ താഴെയുള്ള 81 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. ഇത് ഭാവിയെ ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. അഞ്ചിലൊരാൾ വീതം മനസ്സികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കുന്നവരാണ്.

     ഈ കുട്ടികളെയും വെച്ചുകൊണ്ടാണ് നമ്മൾ പുരോഗതിയെയും വികസനത്തെയും കുറിച്ചു പറയുന്നത്. ശതകോടീശ്വരന്മാരുടെ എണ്ണം കൂട്ടുന്നതും അവരുടെ ആസ്തി കൂട്ടുന്നതുമാണ് യഥാർത്ഥ വികസനമെന്ന നിയോലിബറൽ സങ്കല്പത്തിന്റെ പ്രയോക്താക്കളാണ് നമ്മുടെ ഭരണാധികാരികൾ. ദുരിതക്കയങ്ങളിൽ വീണു കിടക്കുന്ന ദരിദ്രലക്ഷങ്ങളെ പിടിച്ചുയർത്തണമെങ്കിൽ മറ്റിടങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന സമ്പത്തിന്റെ കുറെ ഭാഗമെങ്കിലും പിടിച്ചെടുത്തുപയോഗിക്കേണ്ടി വരും. ഇത് എത്രത്തോളം സാധ്യമാകും? തൊഴിലുറപ്പു പദ്ധതിയിലൂടെ നൽകിയ ചെറിയ വേതനം പോലും വില കയറ്റി സ്വിസ് ബാങ്കിലേക്കൊഴുക്കുന്ന കാഴചയല്ലേ ഇന്ത്യയിലിപ്പോൾ കാണുന്നത്? വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും കൂടുതൽ തുക നീക്കി വെക്കണമെന്ന യൂണിസെഫിന്റെ നിർദ്ദേശം എത്ര രാജ്യങ്ങൾ സ്വീകരിക്കും? അനധിക്ര്‌ത നിക്ഷേപങ്ങളുടെ ചെറിയൊരു ഭാഗം പിടിച്ചെടുത്താൽ തന്നെ ഇതിനൊക്കെയുള്ള തുക ലഭിക്കില്ലേ? ഇന്ത്യൻ ഭരണകൂടം ഇതിനു തയ്യറാകുമോ? വ്യവസായികളുടെ പ്രാതിനിധ്യം കൂടിവരുന്ന പാർലമെന്റിൽ നിന്നും ഇനിയെന്താണു പ്രതീക്ഷിക്കാനുള്ളത്? 20 രൂപ പോലും വരുമാനമില്ലാത്ത കുടുംബങ്ങളിലെ കുട്ടികളെ കുറിച്ച് യൂനിസെഫിന് ഇനിയും റിപ്പോർട്ടുകളെഴുതാം.

അഭിപ്രായങ്ങള്‍

  1. നമുക്ക് കുട്ടികളുടെ കാര്യം നോക്കാന്‍ എവിടെ നേരം. 2ജി..... 3ജി.... അങ്ങനെ വികസിച്ചു കൊണ്ടിരിക്കുകയല്ലേ??????????

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുക

മുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ...

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകത

ജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.  ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും. ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ-- തൃത്താലപ്പെരുമ -- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു. സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കു...