ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം





"നാളത്തെ കേരളത്തിലെ" നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!!
2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി....
******
*****


     ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.


     രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള പ്രചരണം, തുടർച്ചയായി പുതിയ പുതിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ട്  ജനങ്ങളുടെ ശ്രദ്ധ ഏതെങ്കിലും ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നത് തടയൽ, പരസ്പരവിരുദ്ധവും അവ്യക്തവുമായ വാർത്തകളിലൂടെ ജനങ്ങളിൽ വിഭ്രമം സൃഷ്ടിക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളെ കുറിച്ചുള്ള മോശമായ അഭിപ്രായ രൂപീകരണം, സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ മേൽപഞ്ഞ ഇടപെടലിന്റെ ഭാഗമാണ്.


     രാഷ്ടീയസമരങ്ങളുടെ അരാഷ്ടീയവൽക്കരണത്തിനുള്ള ഉത്തമോദാഹരണമാണ് ബന്ദ് എന്ന സമരരീതിക്കുണ്ടായ സ്വഭാവ പരിണാമം. മുൻകാലങ്ങളിൽ സർക്കാർ നയങ്ങൾക്കെതിരായ പ്രധിഷേധത്തിന്റെ സമരരൂപമായിരുന്നു ബന്ദ്. ഇത് ചുരുങ്ങിയത് ഒരു മാസം മുമ്പെങ്കിലും പ്രഖ്യാപിക്കുകയും ഈ കാലയളവിൽ ചർച്ചകളിലൂടെ ജനങ്ങളുടെ ശ്രദ്ധ പ്രസ്തുത വിഷയത്തിൽ കേന്ദ്രീകരിക്കുകയും ചെയ്യുമായിരുന്നു. മുൻകരുതലുകളെടുക്കുന്നതിനുള്ള സമയവും ലഭിച്ചിരുന്നു. ഇതിനൊരു മാറ്റം വന്നത് രഥയാത്രയോടനുബന്ധിച്ചുണ്ടായ അദ്വാനിയുടെ അറസ്റ്റോടു കൂടിയാണ്. അറസ്റ്റിന്റെ അടുത്ത ദിവസം തന്നെ ബന്ദ് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ബി.ജെ.പി. ഈ സമരരൂപത്തിന്റെ സ്വഭാവത്തിൽ കാതലായ മാറ്റം വരുത്തിയത്. ഇതോടു കൂടി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ വ്യാപകമായ പ്രചരണങ്ങളോടെ നടത്തപ്പെട്ടിരുന്ന ഒരു രാഷ്ട്രീയ സമരം ഏതെങ്കിലും പാർട്ടിയോ അതിന്റെ പ്രവർത്തകരോ നേരിട്ട ഏതെങ്കിലും പ്രശ്നത്തിന്റെ പേരിൽ ജനങ്ങളുടെ മേൽ പ്രയോഗിക്കുന്ന മുന്നറിയിപ്പില്ലാത്ത അതിക്രമം എന്ന അവസ്തയിലേക്ക് മാറുകയും ചെയ്തു. മറ്റു സമരരൂപങ്ങളിലും ഇതു പോലുള്ള മൂല്യത്തകർച്ച ഉണ്ടായിട്ടുണ്ട്. ഇതിനു തുടക്കമിട്ടത് ബി.ജെ.പിയാണ് എന്നതും ജനാധിപത്യ ഭരണക്രമത്തെ പരിഹസിക്കുന്ന തരത്തിൽ - തെരഞ്ഞെടുപ്പിൽ തോറ്റവരെ പോലും മന്ത്രിയാക്കുന്നടക്കം- ഇപ്പോൾ ഭരണം നടത്തുന്നതും അവർ തന്നെയാണ് എന്നതും കൂട്ടി വായിക്കുക.അപ്പോൾ ഇവരുടെ രാഷ്ടീയ ദൗത്യം തിരിച്ചറിയാം.


     പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനു മുമ്പ് അവക്കെതിരായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലായിരുന്നു ഈ ശക്തികൾ ശ്രദ്ധിച്ചത്. അതിൽ അവർ വിജയിക്കുകയും ചെയ്തു. ഇതിന്റെ പിൻബലത്തിൽ സ്വകാര്യവൽകരണം ആരംഭിച്ചപ്പോഴാണ് ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടെന്നും അവയാണ് ഇപ്പോൾ വിറ്റുകൊണ്ടിരിക്കുന്നതെന്നും നാം തിരിച്ചറിഞ്ഞു തുടങ്ങിയത്.


     ഭക്ഷ്യദൗർലഭ്യം, തൊഴിലില്ലായ്മ, കാർഷികോൽപന്ന വിലത്തകർച്ച തുടങ്ങി ജനങ്ങൾ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടി സംഘടിപ്പിക്കപ്പെടുന്ന സമുദായിക കലാപങ്ങളും പെരുകിവരികയാണ്. മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതിലൂടെ, മാറി മാറി വന്ന സർക്കാറുകളെല്ലാം അവഗണിച്ച തീരദേശമൽസ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടിയുള്ള സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ അവർക്കിടയിൽ നിന്നു തന്നെ രൂപം കൊള്ളേണ്ടിയിരുന്ന ഒരു കൂട്ടായ്മയാണ്  ഇല്ലാതായത്.


     അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ബ്യൂറോക്രസിയും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതിൽ നല്ല പങ്കു വഹിക്കുന്നുണ്ട്. രാഷ്ട്രീയബോധവും ദേശാഭിമാനവും നഷ്ടപ്പെട്ടവരാണീക്കൂട്ടർ. തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകളെ പോലും പ്രതിസന്ധിയിലകപ്പെടുത്തുവാൻ ഇക്കൂട്ടർക്കു കഴിയും. ഐ.എം.എഫ്, ലോകബാങ്ക് തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം സുഗമമാക്കിയത് ഇക്കൂട്ടരാണ്. അതിനുള്ള പ്രതിഫലമായി ഇവരിൽ ചിലർക്ക് ഈ സ്ഥാപനങ്ങളിൽ ഉയർന്ന ജോലിയും ലഭിച്ചു.


     അന്താരാഷ്ട്രീയത്തിന്റെ വക്താക്കളായ ബുദ്ധിജീവികളും മാധ്യമങ്ങളും പൊതുസമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടത്തരക്കാരെ അരാഷ്ട്രീയവൽക്കരിക്കുകയും വെറും സ്വാർത്ഥമോഹികളാക്കി മാറ്റുകയും ചെയ്തു. ഇങ്ങനെ പൾപ്പ് സൊസൈറ്റിയായി മാറിയ ഒരു രാഷ്ട്രീയത്തിലേക്ക് സകലവിധ ആഡംബരങ്ങളോടും കൂടി ആഗോളവൽക്കരണ ശക്തികൾക്ക് പറന്നിറങ്ങുന്നതിനും ഇവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിലും സ്വത്തിലും എ.ഡി.ബിയിലേയും ലോകബാങ്കിലേയും വെളുത്ത തമ്പ്രാക്കന്മാർക്ക് കൈവെക്കുന്നതിനും ഇവിടത്തെ ഭരണരീതി എങ്ങനെയാണ് പരിഷ്കരിക്കേണ്ടത് എന്നു തീരുമാനിക്കുന്നതിനു വേണ്ടി ആസ്ട്രേലിയൻ കൺസൾട്ടന്റുമാർക്ക് കടന്നു വരാനും എന്തെളുപ്പം!


     ജനാധിപത്യം ഒരു ഭരണക്രമം എന്നതിൽ നിന്നും ഒരു ജീവിതരീതിയായി മാറുകയും അങ്ങനെ ഒരു പുതിയ സംസ്കാരം രൂപപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയിൽ നിന്നും നമുക്ക് രക്ഷപ്പെടാനാവൂ.


     ഇങ്ങനെ വരുമ്പോൾ അധികാരവും സമ്പത്തും ഇനിയും വികേന്ദ്രീകരിക്കേണ്ടി വരും. ഭരണാധികാരികളെ തെരഞ്ഞെടുക്കുക എന്നതിൽ നിന്നും വികസന പ്രകൃയയിൽ നേരിട്ടു പങ്കെടുക്കുക എന്ന അവസ്ഥയിലേക്ക് ഓരോ പൗരനും മാറണം. പ്രാന്തവൽ‌ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ കൂടി ജനാധിപത്യ-വികസന പ്രക്രയകളിൽ പങ്കാളികളാക്കണം. ഇവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ മുഖ്യപ്രശ്നങ്ങളിൽ പെടുത്തണം.


     കുടുംബ ബന്ധങ്ങളിൽ ജനാധിപത്യപരമായ അഴിച്ചു പണി വേണ്ടി വരും. ഇന്നും ഫ്യൂഡൽ അവശിഷ്ടങ്ങൾ നമ്മുടെ വീടുകളിൽ കാണാം.


     സ്ക്കൂൾ തുടങ്ങിയ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള ബന്ധത്തിലും മാറ്റം വേണ്ടി വരും. തൊഴിൽ സംസ്കാരത്തിലും ഉപഭോഗരീതികളിലും മാറ്റങ്ങൾ ആവശ്യമായി വരും. അരാഷ്ട്രീയവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ രാഷ്ട്രീയ മൂല്യങ്ങൾ വീണ്ടെടുക്കേണ്ടി വരും.


     ഇവയൊന്നും ഒരു ഗവണ്മെന്റ് ഓർഡറിലൂടെ നടപ്പാക്കാനാവില്ല എന്ന് നമുക്കറിയാം. സംവാദങ്ങളിലൂടെ രൂപപ്പെടുന്ന വിപുലീകൃത ആശയങ്ങളും വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സർഗ്ഗാത്മകമായ ഇടപെടലുകളുമാണ് പ്രധാനമായും നമുക്കാവശ്യമായി വരിക.

അഭിപ്രായങ്ങള്‍

  1. വിവേകം ഉള്ളവര്‍ക്കെ ഇതൊക്കെ എഴുതാനും പോസ്റ്റാനും കഴിയൂ...
    പിന്നെങ്ങനെ ഇത് അവിവേകമാവും ! :)

    മറുപടിഇല്ലാതാക്കൂ
  2. 'ജനാധിപത്യം ഒരു ഭരണക്രമം എന്നതിൽ നിന്നും ഒരു ജീവിതരീതിയായി മാറുകയും അങ്ങനെ ഒരു പുതിയ സംസ്കാരം രൂപപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയിൽ നിന്നും നമുക്ക് രക്ഷപ്പെടാനാവൂ.'

    അതെ ഇതാണ് അതിന്റെ സത്ത്. ഇതു ജനങ്ങള്‍ക്ക് ബോധമാകണം. മതങ്ങളുടെ കാര്‍ണിവലിന്റെ ഉദ്ദേശം അന്നേ അവര്‍ക്കു മനസിലാകൂ. ഒരിക്കല്‍ അവര്‍ മനസിലാക്കും:)

    ലിപിയാണ് ദൂതനായത്:)

    മറുപടിഇല്ലാതാക്കൂ
  3. നല്ല ലേഖനങ്ങള്‍ , ഇവിടെ വായനക്കാരുടെ കുറവ് കാണുന്നു , കൂടുതല്‍ ഷയര്‍ ചെയ്യാന്‍ ശ്രമിക്കണം

    മറുപടിഇല്ലാതാക്കൂ
  4. കുറച്ചു വൈകിയെങ്കിലും ഞാനും വായിച്ചു..
    ഷെയര്‍ ചെയ്യുന്നു..

    മറുപടിഇല്ലാതാക്കൂ
  5. ഇത്തരം പോസ്റ്റുകള്‍ കൂടുതല്‍ പേര്‍ വായിക്കണം, ചര്‍ച്ച ചെയ്യണം.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാഭ്യാസം ഇപ്പോഴും നമുക്ക് പ്രധാന വിഷയമല്ല.

കഴിഞ്ഞ രണ്ടാഴ്ചകളായി നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ചും നിലവാരത്തകർച്ചയെ കുറിച്ചും ഗംഭീരമായ ചർച്ചകൾ നടക്കുന്നുണ്ട് . ഇപ്പോൾ അവസാനിക്കാറായി . ഇനി അടുത്ത വർഷമായിരിക്കും ഇതുപോലെ കാണുക . വിമർശിക്കുന്നവരെല്ലാം തന്നെ വിദ്യാഭ്യാസരംഗം നന്നായി കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും . അവർ ആഗ്രഹിക്കുന്ന രീതിയിൽ ഇതിനു മാറ്റം വരുന്നില്ല എന്നാണ് അവരുടെ പരാതി . എന്നാൽ ഇപ്പോൾ ഗുണകരമായ മാറ്റങ്ങളാണ് നടക്കുന്നത് എന്നവകാശപ്പെടുന്നവർക്കുമുണ്ട് പരാതി . ഇത്രയും പോരാ ഇനിയും കുറെ കൂടി മെച്ചപ്പെടാനുണ്ട് എന്നാണ് അവരുടെ ആവശ്യം . മാത്രമല്ല വിദ്യാഭാസരംഗത്തു നടക്കുന്ന ഗുണകരമല്ലാത്ത ചില മാറ്റങ്ങളെ കുറിച്ച് അവർ വ്യാകുലപ്പെടുന്നുമുണ്ട് . ഇതെല്ലാം നല്ലതു തന്നെ . ഇതിനപ്പുറം വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ച് കുറെ കൂടി ഉറക്കെ ചിന്തിക്കണമെന്നു തോന്നുന്നു . ഇവിടെ വിദ്യാഭ്യാസം എന്നതു കൊണ്ടുദ്ദേശിച്ചത് പഠനനിലവാരമോ അദ്ധ്യാപകരുടെ നിലവാരമോ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങളോ അല്ല . വിദ്യാഭ്യാസം എന്ന ഒരു വിഷയത്തെ കുറിച്ചാണ് . ഗണിതം , ശാസ്ത്രം എന്നൊക്കെ പറയുന്നതു പോലെ ഒരു വിഷയം . ഇത് സർവ്വകലാശാലാ തലത്തിൽ പഠിച്ചവരാ...

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...