ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജനലോക്പാൽ ചർച്ച ചെയ്യുമ്പോൾ





     അഴിമതിക്കെതിരായുള്ള ജനാഭിപ്രായം വർഷങ്ങൾക്കു മുമ്പു തന്നെ സമൂഹത്തിൽ രൂപം കൊണ്ടു കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് നാല്പതു വർഷങ്ങൾക്കപ്പുറത്തു നിന്നും ലോക്പാൽ എന്ന ശബ്ദം നമ്മൾ കേൾക്കാനിടയായതും. പക്ഷെ ഈ കാലങ്ങളിലെല്ലാം തന്നെ ഈ ശബ്ദത്തെ രൂപമാക്കി മറ്റുന്നതിനെ ആരെല്ലാമോ ചേർന്ന് തടഞ്ഞുകൊണ്ടിരുന്നു. സമൂഹത്തിൽ അഴിമതി വർദ്ധിക്കുകയും നമ്മൾ ആഗ്രഹിക്കാത്ത ഇടത്തേക്കെല്ലാം അത് പടർന്ന് കയറുകയും ചെയ്തു. അവസാനം നാല്പതു വർഷങ്ങളുടെ ഇങ്ങേ തലക്കൽ അണ്ണാ ഹസാരെ എന്ന ഒരു ഗാന്ധിയന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിക്കുകയും ഇനിയും രൂപരഹിത ലോക്പാൽ സഹിക്കാൻ കഴിയില്ല എന്ന് പ്രഖ്യാപിക്കുകയും സർക്കാർ അതിന് കീഴടങ്ങുകയും ചെയ്തു. ലോകപാൽ ബിൽ പാർലമെന്റിൽ ഈ വർഷകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും എന്ന് സമ്മതിച്ചു. ഇതിനു വേണ്ടി പൊതുസമൂഹത്തിൽ നിന്നുള്ള പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണല്ലോ.


     ഈ അവസരത്തിൽ ഈ നിയമത്തിന്റെ പരിധിയിൽ ആരെയെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിലാണ് എന്റെ സന്ദേഹം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാത്രം മതിയോ ഇതിനുള്ളിൽ? അല്ലെങ്കിൽ പൊതുപ്രവർത്തകർ എന്ന നിർവചനത്തിനുള്ളിൽ ആരെല്ലാം പെടും? ഭരണാധികാരികളെയും ഭരണനിർവാഹകരെയും ചട്ടുകമാക്കുന്നവർ ഇതിനകത്താണോ പുറത്താണോ വരിക? യഥാർത്ഥത്തിൽ പിടിക്കേണ്ടത് ചട്ടുകങ്ങളെയാണോ ചട്ടുകങ്ങൾ കയ്യാളുന്നവരെയാണോ?


      അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ ഏറ്റവുമധികം കുടുങ്ങിയിട്ടുള്ളത് ഭരണവുമായി നേരിട്ടിടപെടുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തന്നെയാണ്. അതു കൊണ്ടു തന്നെ ഇവരെ ഇതിൽ നിന്നൊഴിവാക്കുക എന്നത് ആലോചിക്കാൻ പോലും കഴിയാത്ത കര്യമാണ്. അഴിമതിക്കെതിരെ എന്നു പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യമെത്തുന്ന രൂപങ്ങൾ ഇവരുടെതു തന്നെ ആയിരിക്കുകയും ചെയ്യും.


     ഇവരെപ്പോലെയോ അതിലേറെയോ ജനങ്ങളുമായി മുഖാമുഖമായിട്ടല്ലെങ്കിലും നേരിട്ടിടപെടുന്നവരാ‍ണ് പത്രപ്രവർത്തകർ. ഇവരെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടതല്ലേ? തെറ്റായ ഒരു വാർത്ത സമൂഹത്തെ തെറ്റായ വഴിയിലേക്കു തിരിച്ചു വിടുന്നതിന് ഇടയാക്കാം. തെറ്റായ വഴി അപകടത്തിലേക്കുള്ള വഴിയുമാകാം. ഇത് ഒരുപക്ഷെ സാമ്പത്തികമായ നഷ്ടത്തിനുമപ്പുറം രാഷ്ട്രത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ബാധിക്കാനും ഇടയുണ്ട്. നീരാ റാഡിയ ടേപ്പിന്റെയും പ്രതിഫലം വാങ്ങി വാർത്ത കൊടുക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന്റെയും അടിസ്ഥാനത്തിൽ പത്രപ്രവർത്തകരെ ശക്തമായ നിരീക്ഷണവലയത്തിനകത്തു കൊണ്ടു വരേണ്ടതുണ്ട് എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. പത്രപ്രവർത്തകർക്കുള്ള പ്രത്യേക അവകാശങ്ങൾ ഇതിനു തടസ്സമായിക്കൂട. പത്രസ്വാതന്ത്ര്യം എന്ത്, എന്തിനു വേണ്ടി എന്ന ചർച്ചക്കും സമയമായെന്നു തോന്നുന്നു.


     ജനങ്ങളുടെ സമ്പത്ത് വൻ‌തോതിൽ കുന്നുകൂടി കിടക്കുന്ന ഇടങ്ങളാണ് നമ്മുടെ ആരാധനാലയങ്ങൾ. ഇവിടങ്ങളിലെ സമ്പത്തിന്റെ കണക്കുകൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുന്നുണ്ടോ എന്നു സംശയമാണ്. പല പുരോഹിതന്മാരുടെയും മതമേധാവികളുടെയും ജീവിതരീതി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ജനങ്ങളുടെ പണം ഇവരുടെ ആർഭാടജീവിതത്തിന് ഉപയോഗിക്കേണ്ടതാണോ? ആരാധനാലയങ്ങളിൽ ഇത്രയും പണം സൂക്ഷിക്കേണ്ടതുണ്ടോ എന്നും ആലോചിക്കേണ്ടതാണ്. ആരാധനാലങ്ങളിലെ കണക്കുകൾ പരിശോധിക്കാനുള്ള അവകാശവും ലോകപാലിന്റെ പരിധിയിൽ പെടുത്തേണ്ടതാണ്. പുരോഹിതന്മാരെയും പൊതുപ്രവർത്തകരുടെ നിർവചനത്തിൽ ഉൾപ്പെടുത്താവുന്നതാണ്.


    കോടിക്കണക്കുനു രൂപയുടെ ഇളവുകളാണ് വ്യവസായികൾ നേടിക്കൊണ്ടിരിക്കുന്നത്. പൊതുമുതലാണ് ലാഭവും ആസ്തിയും വർദ്ധിപ്പിക്കുന്നതിനു വേണ്ടി മുതലാളിമാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ പണവും ഏതെല്ലാം വിധത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നത് കണിശമായ പരിശോധനക്കു വിധേയമാക്കേണ്ടതാണ്. ഇപ്പോഴുള്ള പരിശോധനകൾ മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്. രാഷ്ട്രീയക്കാരെ അഴിമതിക്കു പ്രേരിപ്പിക്കുന്ന ഒരു വിഭാഗം വൻ‌വ്യവസായികളാണ്. ഏതഴിമതിക്കേസ്സിന്റെ പിന്നിലും അതിന്റെ ഗുണഫലം അനുഭവിച്ച ഒരു വ്യവസായിയെയെങ്കിലും കാണാം. ഒരഴിമതിക്കാരനെ പിടിച്ചാൽ മറ്റൊരാളെ ആ സ്ഥാനത്ത് കയറ്റിയിരുത്താനും അഴിമതിക്കാരനല്ലാത്ത ഒരാളുണ്ടെങ്കിൽ അയാളെ വലിച്ചിറക്കി പകരം അഴിമതിക്കാരനെ പ്രതിഷ്ഠിക്കാനും കഴിവുള്ളവരാണ് നമ്മുടെ വൻ‌വ്യവസായികൾ. അതുകൊണ്ട് അവിടെ നിന്നു തുടങ്ങിയാൽ മാത്രമേ അഴിമതിയെ കുറെയെങ്കിലും നിയന്ത്രിക്കാൻ കഴിയൂ.


     സാമ്പത്തികാധികാരം സർക്കാരിൽ നിന്നു നഷ്ടപ്പെട്ടു കഴിഞ്ഞ ഉത്തരാധുനികാവസ്ഥയിലൂടെ തന്നെയാണ് ഇന്ത്യയും ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് കോർപ്പറേറ്റ് ശക്തികളുടെ സമ്മർദ്ദങ്ങൾക്കടിപ്പെട്ട് സർക്കാരിന് പല തീരുമാനങ്ങളും എടുക്കേണ്ടി വരുന്നത്. അങ്ങോട്ടു ചയ്‌വുള്ള ഗവണ്മെന്റ് കൂടിയാണെങ്കിൽ പറയുകയും വേണ്ടല്ലോ. ഇതിനെ ചെറുക്കണമെങ്കിൽ കോർപ്പറേറ്റ് സമ്മർദ്ദങ്ങളെക്കാൾ ശക്തമായ സമ്മർദ്ദം പൊതുസമൂഹത്തിൽ നിന്നും ഉയർന്നു വരേണ്ടതുണ്ട്. 




ഇപ്പോൾ കിട്ടിയത്: കുറുന്തോട്ടിക്കു വാതം പിടിക്കാതെ നോക്കുകയും വേണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്

     പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് കുറെ കാലമായി നമ്മൾ ചർച്ച ചെയ്തു തുടങ്ങിയിട്ട്. കൊഴിഞ്ഞു പോക്കിന് പലരും പല കാരണങ്ങളും പലപ്പോഴായി പറയാറുണ്ട്. കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരു കൂട്ടർ പറയുമ്പോൾ അതല്ല ജനനനിരക്കിലുണ്ടാവുന്ന കുറവാണ് ഇതിനു കാരണം എന്നാണു മറ്റൊരു കൂട്ടർ പറയുന്നത്. ഈ രണ്ടു കാരണങ്ങളിലും സത്യമുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ജനന നിരക്കിൽ കുറവുണ്ട് എന്നു പറയുമ്പോൾ എത്ര കുറയുന്നു എന്ന് ആരും പറയുന്നില്ല. ജനന നിരക്കിലുണ്ടാവുന്ന കുറവിന് ആനുപാതികമായിട്ടാണോ സ്ക്കൂൾ പ്രവേശനത്തിലുണ്ടാവുന്ന കുറവ് എന്നറിയണമെങ്കിൽ ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ട കുട്ടികളുടെ എണ്ണം എത്രയാണ് എന്ന് അറിയാൻ കഴിയണം. ഓരോ കുട്ടിയും ജനിക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. എന്നിട്ടും ഓരോ പഞ്ചായത്ത് അതിർത്തിയിലും എത്ര കുട്ടികൾ വീതം ഓരോ വർഷവും സ്ക്കൂളിൽ ചേരേണ്ടതുണ്ട് എന്ന് മുൻകൂട്ടി പറയുവാൻ നമുക്കാവുന്നില്ല. മാത്രമല്ല ജനനം രജിസ്റ്റർ ചെയ്യുന്നത് കുട്ടി ജനിച്ച പഞ്ചായത്തിലാണ്. അതായത് പ്രസവം നടന്ന ആശുപത്രി നിൽക്കുന്ന പഞ്ച...

മുല്ലപ്പെരിയാർ ഡീകമ്മീഷൻ ചെയ്യുക

മുല്ലപ്പെരിയാറിനെ കറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അവിടുത്തെ അവസ്ഥ വളരെ ഭീതിതമാണ്. ഇവിടെ 'ശരിയാണെങ്കിൽ' എന്ന പദം ഞാൻ പ്രയോഗിച്ചത് മനപ്പൂർവ്വമാണ്. ഒരു നിർമ്മിതവസ്തുവിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ചില മുൻകരുതലുകൾക്കു വേണ്ടി കൂടിയാണ്. ആ വസ്തു, നിശ്ചിതകാലാവധിക്കു ശേഷം നിലനിൽക്കുന്നത് മനുഷ്യനോ പ്രകൃതിക്കോ അപകടം വരുത്തുന്ന ഒന്നാണെങ്കിൽ അത് തുടർന്നും നിലനിൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഈ മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ടവരുടെ പ്രസ്താവനകളിൽ നിന്നും മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഡാം ഇപ്പോൾ വളരെ അപകടകരമായ അവസ്ഥയിലാണ് എന്നു തന്നെയാണ്. എന്നിട്ടും എന്തിനു വേണ്ടിയാണ് കേരളം പുതിയ അണക്കെട്ടിനു വേണ്ടി വാശി പിടിക്കുന്നത്? പത്തോ പതിനഞ്ചോ വർഷങ്ങൾക്കു ശേഷം മാത്രം പണിതീർന്നേക്കാവുന്ന ഒരു അണക്കെട്ടു വരുന്നതു വരേക്കും ഇപ്പോഴുള്ളത് നിലനിൽക്കുമെന്ന് ഇവർക്കുറപ്പുണ്ടോ? എങ്കിൽ തമിഴ്‌നാട്ടുകാർ പറയുന്നത് അംഗീകരിച്ചു കൊടുക്കുക തന്നെയല്ലേ നമ്മളും ചെയ്യുന്നത്? ഇത്രയും കാലം കൂടി നിലനിൽക്കും എന്ന് ഉറപ്പുള്ള ഒന്നിന്റെ പേരിൽ എന്തിനാണ് ആ...

സ്വാശ്രയമലമക്കാവ് അഥവാ സൈബർസർഗ്ഗാത്മകത

ജൂൺ അഞ്ചാം തിയ്യതി ഡോ.കൃഷ്ണദാസ് പത്തിയിൽ ഫെയ്സ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ നിന്നാണ് സ്വാശ്രയമലമൽക്കാവ് എന്ന ആശയം മുളപൊട്ടുന്നത്. വളരെ പെട്ടെന്നു തന്നെ അതിന്റെ തുടർപ്രവർത്തനങ്ങൾ തുടങ്ങുകയും വിശദമായ സാമൂഹ്യ-സാമ്പത്തിക സർവ്വേ വരെ കാര്യങ്ങൾ എത്തി നിൽക്കുകയും ചെയ്തിരിക്കുന്നു.  ഒരു സൈബർ ഇടം എന്നു പറഞ്ഞാൽ യഥാർത്ഥത്തിൽ ഒരു പൊതു ഇടം തന്നെയാണ്. ഇതിൽ ചർച്ച ചെയ്യുന്നത് സാമൂഹ്യമായ കാര്യങ്ങൾ ആയിരിക്കുകയും ചെയ്യും. ഇതിന്റെ സ്ഥലപരമായ പരിമിതി (അഥവാ വിശാലത) മൂലം പ്രവർത്യുന്മുഖമായ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നത് പലപ്പോഴും അസാദ്ധ്യമാവുകയും ചെയ്യാറുണ്ട്. കോഴിക്കോട് ഒരാൾക്ക് വീടുവെച്ചുകൊടുത്തതു പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ പോലും. ഇതിനിടയിലാണ് തൃത്താല നിയോജകമണ്ഡത്തിന്റെ പരിധിയിൽ വരുന്നവർ മാത്രമടങ്ങുന്ന ഫെയ്സ്ബുക് കൂട്ടായ്മ-- തൃത്താലപ്പെരുമ -- പുതിയ സാദ്ധ്യത കണ്ടെത്തുന്നത്. നാട്ടിലുള്ളവരും ഇല്ലാത്തവരും അവർക്കു സാധിക്കുന്ന രീതിയിൽ ഇതിൽ ഇടപെടുന്നു--സഹകരിക്കുന്നു എന്ന വാക്ക് ഞാൻ ബോധപൂർവ്വം ഒഴിവാക്കുന്നു. സത്യത്തിൽ ഇത്തരമൊരു ആശയം അത്ര പുതുമയുള്ളതൊന്നുമല്ല. അമ്പലപ്പുഴയില്‍ പങ്കജാക്ഷക്കു...