ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജനലോക്പാൽ ചർച്ച ചെയ്യുമ്പോൾ





     അഴിമതിക്കെതിരായുള്ള ജനാഭിപ്രായം വർഷങ്ങൾക്കു മുമ്പു തന്നെ സമൂഹത്തിൽ രൂപം കൊണ്ടു കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് നാല്പതു വർഷങ്ങൾക്കപ്പുറത്തു നിന്നും ലോക്പാൽ എന്ന ശബ്ദം നമ്മൾ കേൾക്കാനിടയായതും. പക്ഷെ ഈ കാലങ്ങളിലെല്ലാം തന്നെ ഈ ശബ്ദത്തെ രൂപമാക്കി മറ്റുന്നതിനെ ആരെല്ലാമോ ചേർന്ന് തടഞ്ഞുകൊണ്ടിരുന്നു. സമൂഹത്തിൽ അഴിമതി വർദ്ധിക്കുകയും നമ്മൾ ആഗ്രഹിക്കാത്ത ഇടത്തേക്കെല്ലാം അത് പടർന്ന് കയറുകയും ചെയ്തു. അവസാനം നാല്പതു വർഷങ്ങളുടെ ഇങ്ങേ തലക്കൽ അണ്ണാ ഹസാരെ എന്ന ഒരു ഗാന്ധിയന്റെ നേതൃത്വത്തിൽ ജനങ്ങൾ സംഘടിക്കുകയും ഇനിയും രൂപരഹിത ലോക്പാൽ സഹിക്കാൻ കഴിയില്ല എന്ന് പ്രഖ്യാപിക്കുകയും സർക്കാർ അതിന് കീഴടങ്ങുകയും ചെയ്തു. ലോകപാൽ ബിൽ പാർലമെന്റിൽ ഈ വർഷകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും എന്ന് സമ്മതിച്ചു. ഇതിനു വേണ്ടി പൊതുസമൂഹത്തിൽ നിന്നുള്ള പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണല്ലോ.


     ഈ അവസരത്തിൽ ഈ നിയമത്തിന്റെ പരിധിയിൽ ആരെയെല്ലാം ഉൾപ്പെടുത്തും എന്ന കാര്യത്തിലാണ് എന്റെ സന്ദേഹം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മാത്രം മതിയോ ഇതിനുള്ളിൽ? അല്ലെങ്കിൽ പൊതുപ്രവർത്തകർ എന്ന നിർവചനത്തിനുള്ളിൽ ആരെല്ലാം പെടും? ഭരണാധികാരികളെയും ഭരണനിർവാഹകരെയും ചട്ടുകമാക്കുന്നവർ ഇതിനകത്താണോ പുറത്താണോ വരിക? യഥാർത്ഥത്തിൽ പിടിക്കേണ്ടത് ചട്ടുകങ്ങളെയാണോ ചട്ടുകങ്ങൾ കയ്യാളുന്നവരെയാണോ?


      അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ ഏറ്റവുമധികം കുടുങ്ങിയിട്ടുള്ളത് ഭരണവുമായി നേരിട്ടിടപെടുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തന്നെയാണ്. അതു കൊണ്ടു തന്നെ ഇവരെ ഇതിൽ നിന്നൊഴിവാക്കുക എന്നത് ആലോചിക്കാൻ പോലും കഴിയാത്ത കര്യമാണ്. അഴിമതിക്കെതിരെ എന്നു പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യമെത്തുന്ന രൂപങ്ങൾ ഇവരുടെതു തന്നെ ആയിരിക്കുകയും ചെയ്യും.


     ഇവരെപ്പോലെയോ അതിലേറെയോ ജനങ്ങളുമായി മുഖാമുഖമായിട്ടല്ലെങ്കിലും നേരിട്ടിടപെടുന്നവരാ‍ണ് പത്രപ്രവർത്തകർ. ഇവരെയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടതല്ലേ? തെറ്റായ ഒരു വാർത്ത സമൂഹത്തെ തെറ്റായ വഴിയിലേക്കു തിരിച്ചു വിടുന്നതിന് ഇടയാക്കാം. തെറ്റായ വഴി അപകടത്തിലേക്കുള്ള വഴിയുമാകാം. ഇത് ഒരുപക്ഷെ സാമ്പത്തികമായ നഷ്ടത്തിനുമപ്പുറം രാഷ്ട്രത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ബാധിക്കാനും ഇടയുണ്ട്. നീരാ റാഡിയ ടേപ്പിന്റെയും പ്രതിഫലം വാങ്ങി വാർത്ത കൊടുക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നതിന്റെയും അടിസ്ഥാനത്തിൽ പത്രപ്രവർത്തകരെ ശക്തമായ നിരീക്ഷണവലയത്തിനകത്തു കൊണ്ടു വരേണ്ടതുണ്ട് എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. പത്രപ്രവർത്തകർക്കുള്ള പ്രത്യേക അവകാശങ്ങൾ ഇതിനു തടസ്സമായിക്കൂട. പത്രസ്വാതന്ത്ര്യം എന്ത്, എന്തിനു വേണ്ടി എന്ന ചർച്ചക്കും സമയമായെന്നു തോന്നുന്നു.


     ജനങ്ങളുടെ സമ്പത്ത് വൻ‌തോതിൽ കുന്നുകൂടി കിടക്കുന്ന ഇടങ്ങളാണ് നമ്മുടെ ആരാധനാലയങ്ങൾ. ഇവിടങ്ങളിലെ സമ്പത്തിന്റെ കണക്കുകൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുന്നുണ്ടോ എന്നു സംശയമാണ്. പല പുരോഹിതന്മാരുടെയും മതമേധാവികളുടെയും ജീവിതരീതി ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. ജനങ്ങളുടെ പണം ഇവരുടെ ആർഭാടജീവിതത്തിന് ഉപയോഗിക്കേണ്ടതാണോ? ആരാധനാലയങ്ങളിൽ ഇത്രയും പണം സൂക്ഷിക്കേണ്ടതുണ്ടോ എന്നും ആലോചിക്കേണ്ടതാണ്. ആരാധനാലങ്ങളിലെ കണക്കുകൾ പരിശോധിക്കാനുള്ള അവകാശവും ലോകപാലിന്റെ പരിധിയിൽ പെടുത്തേണ്ടതാണ്. പുരോഹിതന്മാരെയും പൊതുപ്രവർത്തകരുടെ നിർവചനത്തിൽ ഉൾപ്പെടുത്താവുന്നതാണ്.


    കോടിക്കണക്കുനു രൂപയുടെ ഇളവുകളാണ് വ്യവസായികൾ നേടിക്കൊണ്ടിരിക്കുന്നത്. പൊതുമുതലാണ് ലാഭവും ആസ്തിയും വർദ്ധിപ്പിക്കുന്നതിനു വേണ്ടി മുതലാളിമാർക്ക് നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ പണവും ഏതെല്ലാം വിധത്തിൽ ഉപയോഗിക്കപ്പെടുന്നു എന്നത് കണിശമായ പരിശോധനക്കു വിധേയമാക്കേണ്ടതാണ്. ഇപ്പോഴുള്ള പരിശോധനകൾ മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്. രാഷ്ട്രീയക്കാരെ അഴിമതിക്കു പ്രേരിപ്പിക്കുന്ന ഒരു വിഭാഗം വൻ‌വ്യവസായികളാണ്. ഏതഴിമതിക്കേസ്സിന്റെ പിന്നിലും അതിന്റെ ഗുണഫലം അനുഭവിച്ച ഒരു വ്യവസായിയെയെങ്കിലും കാണാം. ഒരഴിമതിക്കാരനെ പിടിച്ചാൽ മറ്റൊരാളെ ആ സ്ഥാനത്ത് കയറ്റിയിരുത്താനും അഴിമതിക്കാരനല്ലാത്ത ഒരാളുണ്ടെങ്കിൽ അയാളെ വലിച്ചിറക്കി പകരം അഴിമതിക്കാരനെ പ്രതിഷ്ഠിക്കാനും കഴിവുള്ളവരാണ് നമ്മുടെ വൻ‌വ്യവസായികൾ. അതുകൊണ്ട് അവിടെ നിന്നു തുടങ്ങിയാൽ മാത്രമേ അഴിമതിയെ കുറെയെങ്കിലും നിയന്ത്രിക്കാൻ കഴിയൂ.


     സാമ്പത്തികാധികാരം സർക്കാരിൽ നിന്നു നഷ്ടപ്പെട്ടു കഴിഞ്ഞ ഉത്തരാധുനികാവസ്ഥയിലൂടെ തന്നെയാണ് ഇന്ത്യയും ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് കോർപ്പറേറ്റ് ശക്തികളുടെ സമ്മർദ്ദങ്ങൾക്കടിപ്പെട്ട് സർക്കാരിന് പല തീരുമാനങ്ങളും എടുക്കേണ്ടി വരുന്നത്. അങ്ങോട്ടു ചയ്‌വുള്ള ഗവണ്മെന്റ് കൂടിയാണെങ്കിൽ പറയുകയും വേണ്ടല്ലോ. ഇതിനെ ചെറുക്കണമെങ്കിൽ കോർപ്പറേറ്റ് സമ്മർദ്ദങ്ങളെക്കാൾ ശക്തമായ സമ്മർദ്ദം പൊതുസമൂഹത്തിൽ നിന്നും ഉയർന്നു വരേണ്ടതുണ്ട്. 




ഇപ്പോൾ കിട്ടിയത്: കുറുന്തോട്ടിക്കു വാതം പിടിക്കാതെ നോക്കുകയും വേണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊലക്കത്തിക്കിരയാവുന്ന ജനാധിപത്യം

" നാളത്തെ കേരളത്തിലെ " നാളത്തെ കേരളവും ആഗസ്റ്റ് പതിഞ്ചും എന്ന പോസ്റ്റ് വായിച്ചപ്പോൾ എനിക്കും ഒന്നു പോസ്റ്റണം എന്നു തോന്നി. അവിവേകം പൊറുക്കുക!!! 2003 ജൂൺ ലക്കം ആശയസമന്വയത്തിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. ബ്ലോഗിൽ ഒരിക്കൽ കൂടി.... ****** *****      ജനാധിപത്യത്തെ തികച്ചും രാഷ്ട്രീയമായാണ് ഇത്രയും കാലം കൈകാര്യം ചെയ്തത്. ഒരു സംസ്കാരമായി ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമുക്കായിട്ടില്ല. ഫ്യൂഡൽ അവശിഷ്ട സംസ്കാരവും ജനാധിപത്യ ഭരണക്രമവും എന്നതാണ് നാം തുടർന്നു വരുന്ന രീതി. ഇങ്ങനെ പരസ്പരം യോജിക്കാത്തവയുടെ യോജിപ്പിന്റെ സ്വാഭാവിക അന്ത്യമാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രകൃയക്ക് ആക്കം കൂട്ടുന്നതിനായുള്ള ജനാധിപത്യ വിരുദ്ധശക്തികളുടെ- മുതലാളിത്തവും വർഗ്ഗീയശക്തികളും- ബോധപൂർവ്വമായ ഇടപെടൽ അടുത്ത കാലത്തായി ഇന്ത്യയിൽ ശക്തിപ്പെട്ടു തുടങ്ങിയിട്ടുണ്ട്.      രാഷ്ട്രീയ സമരങ്ങളുടെ അരാഷ്ട്രീയവൽക്കരണവും വിശ്വാസ്യത നഷ്ടപ്പെടുത്തലും എല്ലാ പാർട്ടികളും സംഘടനകളും പ്രചരിപ്പിക്കൽ, ഏതു വ്യക്തിയും സ്വന്തം സാമ്പത്തിക ലാഭത്തെ ആസ്പദമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്നുള്ള ...

വിയെസ്സും മാറുന്ന കേരളവും

     കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നത് വി . എ സ്സിനെ കുറിച്ചായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്ഥാനാർത്ഥിത്വത്തിനു വേണ്ടി ജനങ്ങൾ തെരുവിലിറങ്ങുന്നതും പ്രകടനം നടത്തുന്നതും കേരളത്തിലാദ്യമായി വി . എ സ്സിന്റെ കാര്യത്തിൽ തന്നെയായിരിക്കും നടന്നിരിക്കുക എന്നു തോന്നുന്നു. അഞ്ചു വർഷങ്ങൾക്കു മുമ്പായിരുന്നു അത്. ജനവികാരം കണക്കിലെടുത്ത് പാർട്ടി അതിന്റെ തീരുമാനം മറ്റിയതും മാർക്സിസ്റ്റു പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും. ഇ.എം.എസ്സിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോഴോ നായനാരെ തെ ര ഞ്ഞെടുപ്പു രംഗത്തു നിന്നു മാറ്റി നിർത്തിയപ്പോഴോ ഉണ്ടാകാത്ത പ്രതിഷേധമാണ് വി.എസ്സിന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. സമൂഹത്തിലുണ്ടായിട്ടുള്ള ഘടനാപരമായ ചില മാറ്റങ്ങൾ ഇതിനു കാരണമായിട്ടുണ്ടോ എന്ന എന്റെ ചില സന്ദേഹങ്ങളാണ് ഇവിടെ പങ്കുവെക്കാൻ പോകുന്നത്.      പിൽക്കാലമുതലാളിത്തത്തിന്റെ പൊതുസ്വഭാവത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ അമേരിക്കൻ മാർക്സിസ്റ്റ് ചിന്തകനായ ഫ്രെഡറിക് ജെയിംസൺ സൂക്ഷ്മതല സാമൂഹ്യപ്രസ്ഥാനങ്ങൾ...

ആരു നടത്തും ഇനിയൊരു വിപ്ലവം

                               ഒരു സമത്വസുന്ദരലോകത്തെ കുറിച്ചും അതിനു വേണ്ടി നടത്തേണ്ട സാമൂഹ്യ വിപ്ലവത്തെ കുറിച്ചും കുറേ നല്ല സ്വപ്നങ്ങളുണ്ടായിരിന്നു മുന്‍തലമുറകളില്‍ പെട്ട കുറേ പേര്‍ക്കെങ്കിലും. പുതിയ തലമുറക്ക് അത്തരം സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയാം. സോവിയറ്റ് യൂണിടനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയാണ് ഇതിന് കാരണമെന്ന് പറഞ്ഞു കൂടാ.      ചൂഷണത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ മുക്തമായ ലോകത്തെ കുറിച്ചുള്ള സങ്കല്‍പം എക്കാലത്തും ഉണ്ടായിരുന്നു എങ്കിലും അത്തരമൊരു ലോകം സൃഷ്ടിക്കുന്നതിനു വേണ്ട ശാസ്ത്രീയമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിയത് മാര്‍ക്സും അദ്ദേഹത്തിന്‍റെ അനുയായികളും ആയിരുന്നു. തൊഴിലാളിവർഗ്ഗമായിരുന്നു വിപ്ലവത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്നത്. മുതലാളിത ചൂഷണം ഏറ്റവും ക്രൂരമായി അനുഭവിച്ചുകൊണ്ടിരുന്ന തൊഴിലാളികൾ അതിൽ നിന്ന് രക്ഷപ്പെടാൻ വളരെ ആത്മാർഥമായി ആഗ്രഹിച്ചു. തങ്ങളെ പോലെ തന്നെ ദുരിതം അനുഭവിക്കുന്നവരാണ് മറ്റു തൊഴിലാളികളും എന്ന തിരിച്ചറിവ് അവരിൽ ഐക്യബോധം ഉള...